Deuteronomy 11

യഹോവയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക

1നിന്റെ ദൈവമായ യഹോവയെ സ്നേഹിച്ച് അവിടത്തെ പ്രമാണങ്ങളും ഉത്തരവുകളും നിയമങ്ങളും കൽപ്പനകളും എപ്പോഴും പാലിക്കുക. 2ഇന്നു നിങ്ങൾ ഓർക്കുക: നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷണം, അവിടത്തെ മഹത്ത്വം, അവിടത്തെ ശക്തിയുള്ള കരം, അവിടത്തെ നീട്ടിയ ഭുജം എന്നിവ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്. 3ഈജിപ്റ്റിൽവെച്ച് അവിടത്തെ രാജാവായ ഫറവോനോടും അവന്റെ രാജ്യത്തോടു മുഴുവനും അവിടന്നു പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും; 4ഈജിപ്റ്റിന്റെ സൈന്യത്തോടും അവിടത്തെ കുതിരകളോടും രഥങ്ങളോടും ചെയ്ത കാര്യങ്ങളും അവർ നിങ്ങളെ പിൻതുടർന്നപ്പോൾ ചെങ്കടലിലെ വെള്ളം അവരുടെമീതേ ഒഴുക്കിയതും ഇന്ന് കാണുംപോലെ യഹോവ അവരെ പരിപൂർണമായി നശിപ്പിച്ചതും നിങ്ങൾ ഓർക്കണം. 5നിങ്ങൾ ഇവിടെ എത്തുന്നതുവരെ മരുഭൂമിയിൽ അവിടന്ന് നിങ്ങൾക്കുവേണ്ടി ചെയ്തതും 6അവിടന്ന് രൂബേന്റെ പിൻഗാമികളിലുള്ള എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും പ്രവർത്തിച്ചതും എല്ലാ ഇസ്രായേലിന്റെയും മധ്യത്തിൽവെച്ച് ഭൂമി വായ്‌പിളർന്ന് അവരെയും കുടുംബാംഗങ്ങളെയും കൂടാരങ്ങളെയും അവർക്കുണ്ടായിരുന്ന ജീവനുള്ള സകലതിനെയും വിഴുങ്ങിയതും നിങ്ങളുടെ മക്കളല്ലല്ലോ കണ്ടത്. 7എന്നാൽ യഹോവ ചെയ്ത ഈ വൻകാര്യങ്ങളെല്ലാം നിങ്ങൾ സ്വന്തം കണ്ണാൽത്തന്നെ കണ്ടിരിക്കുന്നു.

8 9അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്ന് കൈവശമാക്കാൻപോകുന്ന ദേശം പിടിച്ചടക്കുന്നതിന് ശക്തി ലഭിക്കുന്നതിനും യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും നൽകുമെന്ന് ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ആ ദേശത്ത് നിങ്ങൾ ദീർഘായുസ്സോടിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന കൽപ്പനകൾ പ്രമാണിക്കണം. 10നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം, നിങ്ങൾ വിട്ടുപോന്ന ഈജിപ്റ്റുദേശംപോലെയല്ല. അവിടെ നിങ്ങൾ വിത്തുവിതച്ച് പച്ചക്കറിത്തോട്ടത്തിലേതുപോലെ കാലുകൊണ്ട് നനച്ചു. 11എന്നാൽ യോർദാൻ കടന്ന് നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ളതും ആകാശത്തിൽനിന്നുള്ള മഴവെള്ളം കുടിക്കുന്നതുമാകുന്നു. 12ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിങ്ങളുടെ ദൈവമായ യഹോവയുടെ നോട്ടമുള്ളതും നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാണ് അത്.

13നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടത്തെ സേവിക്കുകയും ചെയ്യണമെന്ന് ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് വിശ്വസ്തതയോടെ അനുസരിക്കുമെങ്കിൽ, 14ധാന്യവും പുതുവീഞ്ഞും ഒലിവെണ്ണയും ശേഖരിക്കാൻ കഴിയുംവിധം തക്കസമയത്ത് ഞാൻ മുന്മഴയും പിന്മഴയും അയയ്ക്കും. 15ഞാൻ നിന്റെ കന്നുകാലികൾക്കുവേണ്ടി നിലത്തു പുല്ല് മുളപ്പിക്കും. നീ സംതൃപ്തനാകുംവരെ ആഹാരം ലഭിക്കും.

16നിങ്ങൾ വശീകരിക്കപ്പെട്ട്, ദോഷത്തിലേക്കു തിരിഞ്ഞ് അന്യദേവന്മാരെ ഭജിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. 17അല്ലെങ്കിൽ യഹോവയുടെ കോപം നിങ്ങളുടെനേരേ ജ്വലിച്ചിട്ട്, മഴ ലഭിക്കാതിരിക്കേണ്ടതിന് അവിടന്ന് ആകാശം അടച്ചുകളയുകയും ഭൂമി ഫലം പുറപ്പെടുവിക്കാതിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വളരെവേഗം നശിച്ചുപോകുകയും ചെയ്യും. 18എന്റെ ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുക. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. 19നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും വേണം. 20അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. 21അപ്പോൾ യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്നു ശപഥംചെയ്ത ദേശത്ത് ഭൂമിക്കുമീതേ ആകാശമുള്ളകാലത്തോളം നീയും നിന്റെ മക്കളും ദീർഘായുസ്സോടിരിക്കും.

22നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരുന്ന് അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും ചെയ്യണമെന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നവ വിശ്വസ്തതയോടെ അനുസരിച്ചാൽ, 23യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഈ ജനതകളെയെല്ലാം ഓടിച്ചുകളയുകയും. നിങ്ങളെക്കാൾ വലിയവരും ശക്തരുമായവരെ നിങ്ങൾ കുടിയൊഴിപ്പിക്കുകയും ചെയ്യും. 24നിങ്ങൾ കാലു ചവിട്ടുന്ന എല്ലാ സ്ഥലവും നിങ്ങളുടേതാകും: നിങ്ങളുടെ അതിർത്തി മരുഭൂമിമുതൽ ലെബാനോൻവരെയും യൂഫ്രട്ടീസ് നദിമുതൽ മെഡിറ്ററേനിയൻ കടൽവരെയുമായിരിക്കും. 25ഒരു മനുഷ്യനും നിങ്ങൾക്കു വിരോധമായി എഴുന്നേൽക്കുകയില്ല. യഹോവയായ ദൈവം നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ, നീ പോകുന്ന രാജ്യത്തൊക്കെയും അവിടന്ന് നിങ്ങളെപ്പറ്റിയുള്ള ഭീതിയും നടുക്കവും വരുത്തും.

ഗെരിസീമിൽനിന്നും ഏബാലിൽനിന്നും അനുഗ്രഹവും ശാപവും

26ഇതാ, ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ അനുഗ്രഹവും ശാപവും വെക്കുന്നു. 27ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കുമെങ്കിൽ അനുഗ്രഹവും 28നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വഴിവിട്ട് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരെ അനുഗമിച്ചാൽ ശാപവും വരും. 29നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവന്നശേഷം, ഗെരിസീം മലയിൽവെച്ച് അനുഗ്രഹങ്ങളും ഏബാൽ മലയിൽവെച്ച് ശാപങ്ങളും പ്രസ്താവിക്കണം. 30നിങ്ങൾക്കറിവുള്ളതുപോലെ ഈ പർവതങ്ങൾ യോർദാനക്കരെ പടിഞ്ഞാറ് കനാന്യർ പാർക്കുന്നിടമായ അരാബയിലെ ഗിൽഗാലിനടുത്ത് മോരേയിലെ വലിയ വൃക്ഷങ്ങൾക്കരികിൽ സൂര്യാസ്തമയത്തിന് അഭിമുഖമായിട്ടാണല്ലോ. 31നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്ത ദേശം കൈവശമാക്കാൻ നിങ്ങൾ യോർദാൻനദി കടക്കാറായിരിക്കുന്നു. നിങ്ങൾ അവിടം കൈവശമാക്കി നിങ്ങളുടെ ജീവിതം ആരംഭിക്കുമ്പോൾ, 32ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ വെക്കുന്ന എല്ലാ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിച്ചുകൊള്ളണം.

Copyright information for MalMCV